Monday, August 31, 2009

ഞൊട്ടാഞൊടികള്‍...


"ഇത്ര നേരത്തെ എങ്ങോടാ നീ? ഇപ്പോള്‍ ചെന്നാല്‍ സ്കൂള്‍ ‍പോലും തുറന്നിട്ടുണ്ടാകില്ല."
മിക്കവാറും കേള്‍ക്കുന്നതാണ്‌ ഈ ചോദ്യം. ഉത്തരത്തില്‍ വല്യ കാര്യമില്ലെന്നും അറിയാം. എന്നിട്ടും ആരോടെന്നില്ലാതെ പറഞ്ഞു.
"കൂട്ടുകാരെല്ലാം എത്തിക്കാണും".
പിന്നെ നിന്നില്ല. സഞ്ചിയും എടുത്തു ഓടി. നേരെ തൊട്ടടുത്തുള്ള കൂട്ടുകാരന്റെ വീട്ടു മുറ്റത്തേക്ക്‌.
"പോകാം?"
അവിടെ നില്‍ക്കുന്ന ചുവന്ന പേരയില്‍ പഴുത്തതു ഉണ്ടോ എന്നു പരതുന്നതിനിടയില്‍ അവനും തയ്യാര്‍.
മുറ്റത്തു നിന്നും കുത്തനെ ഉള്ള ഒരിറക്കം. ഒറ്റയോട്ടത്തിനു ഇറക്കവുമിറങ്ങി എത്തുന്നത്‌ സ്കൂളിലേക്കുള്ള മണ്ണുവഴി.
കൂട്ടുകാര്‍ കാത്തു നില്‍ക്കുന്നു. വരാത്തവരെ കാത്തു അല്‍പ്പ നേരം. എല്ലാവരും എത്തി. പുറപ്പെടാന്‍ നേരമായി.
"ഇന്നു ആരുടെ ഊഴം? എന്റെയോ നിന്റെയോ?"
"ഇന്നലെ നിനക്കല്ലായിരുന്നോ ഏറ്റവും കടം? ഇന്നു നീ പിടിക്കണം."
"ശരി"
"പുല്ലാണോ നിലമാണോ കടം?"
"നിലം."
പുല്ലേല്‍ ചവിട്ടു കളി. ഇനി സ്കൂളുവരെ പുല്ലേല്‍ മാത്രം ചവിട്ടി വേണം പോകാന്‍. പുല്ലില്ലാത്ത നിലത്തുള്ള ഓരോ ചവിട്ടും കടം. നിലത്തു കാല്‍ വക്കുന്നതു കണ്ടു പിടിച്ചു കടമെണ്ണാന്‍ ഒരാള്‍...

പുല്ലു പിടിച്ചു കിടക്കുന്ന മണ്‍തിട്ടകള്‍ ഒരു വശത്ത്. ആ പുല്ലുകളില്‍ തൂങ്ങുന്ന കണ്ണിതുള്ളികള്‍. അതിലൊന്നടര്‍ത്തി കണ്ണില്‍ തൊടുവിച്ചാലൊ?
അന്നൊരിക്കല്‍ പെരുമഴയത്ത്‌ ഓടിച്ചെന്നു പെറുക്കിയ ആലിപ്പഴം കൊണ്ടു തൊട്ടപ്പോള്‍ മാത്രമാണു ഇതിലേറെ തണുപ്പു കണ്ണില്‍ തോന്നിയിട്ടുള്ളു....

വഴിയരികില്‍ നിന്നും കിട്ടിയ കവുങ്ങിന്റെ പാള, ഓലയെല്ലം ചീന്തിക്കളഞ്ഞു, വലിക്കാന്‍ തയ്യാറാക്കുന്നു കൂട്ടുകാരന്‍. എല്ലാവരുടെയും സഞ്ചികളും പെട്ടികളും ചോറ്റുപ്പാത്ര പൊതികളും പാളപ്പുറത്ത്‌.
"നിന്റെ സഞ്ചി കൂടെ ഇങ്ങോടു വച്ചോളൂ. ഇന്നു ഞാന്‍ പാള വലിച്ചോളാം.."

വളവു കഴിഞ്ഞു. മുളകു ചെമ്പരത്തിയില്‍ പുതിയ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ഓടിച്ചെല്ലാം. പുതിയ പൂക്കളിലെ തേനിനെ നല്ല മധുരം ഉണ്ടാകൂ. ആദ്യം ചെന്നു പറിക്കണം...

കുരുമുളകു കൊടിയുടെ ഇടയ്ക്കിരിക്കുന്ന കുരുവിക്കൂട്‌ കഴിഞ്ഞ ദിവസമാണു കണ്ടു പിടിച്ചത്‌. കൂട്ടില്‍ മൂന്നു മുട്ടകളും.
"ശ്ശൊ, ഇത്‌ ഇന്നും വിരിഞ്ഞില്ലേ? എത്ര ദിവസമായി നോക്കുന്നു"
"നീ അതേല്‍ തൊടല്ലേ.. മനുഷ്യരു തൊട്ടാല്‍ പിന്നെ മൊട്ട വിരിയില്ല."
"പോടാ.. നുണ പറയാതെ.."
"നുണയല്ല. അമ്മയാ പറഞ്ഞത്‌. മൊട്ടക്കു മനുഷ്യന്റെ മണം വന്നാല്‍, അമ്മക്കിളി പറന്നു പോകും. പിന്നെയതു വിരിയില്ല.."

പുളിമരത്തില്‍ പുളി പഴുത്തു തൂങ്ങുന്നു. ഒന്ന് കല്ലെറിഞ്ഞാലോ? അല്ലെങ്കില്‍ വേണ്ട. പറമ്പില്‍ ആള്‍ക്കാരു പണിയുന്നുണ്ട്. ചിലപ്പോള്‍ വഴക്കു പറയും. വൈകുന്നേരം ആകട്ടെ..

"ദേ നല്ല അപ്പൂപ്പന്‍ താടി നില്‍ക്കുന്നു. തണ്ടു വേണമെങ്കില്‍ ഒടിച്ചോ. സ്ലേറ്റു മായിക്കാമല്ലോ?"
"ഇന്നു കെട്ടെഴുത്തില്ലേ? നീ പഠിച്ചോ?"
"ഓ, എന്തു പഠിക്കാന്‍..നീ പഠിച്ചതല്ലേ? എഴുതുമ്പോള്‍ കാണിച്ചു തന്നാല്‍ മതി"
"ദേ...നീ ചാണകത്തില്‍ ചവിട്ടി..ഇന്നു നിനക്കു തല്ലുറപ്പ്‌"
"പോടി..അതൊക്കെ കുട്ടികള്‍ ചുമ്മാ പറഞ്ഞുണ്ടാക്കുന്നതാ"
"ഓ ശരി..നമുക്കു കാണാം..തല്ലു കൊള്ളുമ്പോഴും ഇതു തന്നെ പറയണം"

വായനശാല എത്തി. മുറ്റത്തെ ഞാവല്‍ മരം. ചുറ്റും നടന്നു നോക്കി. ഒരു പഴം പോലും ഇല്ല. താഴെ വീഴുന്നതിനു മുന്‍പേ എല്ലാം പക്ഷികള്‍ കൊണ്ടു പോകും..

"പെട്ടെന്ന് വാ.. പോകാം..ദേ ഒന്നാം മണി അടിക്കുന്നു."
"ഇന്നു നമുക്കു കുറുക്കു കയറി തോട് മുറിച്ചു പോയാലോ? അല്ലെങ്കില്‍ ആ കയറ്റവും കയറി സ്കൂളില്‍ ചെല്ലുമ്പോള്‍ താമസിക്കും."
"ഇന്നു വേണ്ട. എന്റെ കാലില്‍ റബ്ബര്‍ ചെരുപ്പാണ്. തോട്ടിലെങ്ങാനും തെറ്റി വീഴും"
"ഓ അത് സാരമില്ല. തോട്ടില്‍ ചെല്ലുമ്പോള്‍ ചെരുപ്പൂരി കൈയില്‍ പിടിച്ചാല്‍ മതി"

തോട്ടിന്‍ കരയില്‍ ഞൊട്ടാഞൊടികള്‍.. അതിന്റെ കായ്കള്‍ അറ്റം കൂട്ടിപ്പിടിച്ച്‌ നെറ്റിയില്‍ ഇടിച്ചാല്‍ ഞൊട്ട വിടുന്ന പൊലെയുള്ള ഒച്ച..
തോട്ടിന്‍ കരയിലെ ഈ മഞ്ഞയും ചുവപ്പും ഉള്ള പൂക്കള്‍ കാണാന്‍ എന്തു ഭംഗി. ഇതിന്റെ കായ്ക്കു ആരാണാവോ ചെകുത്താന്‍ കായ എന്നു പേരു വച്ചത്‌.?
"അയ്യോ ദേ രണ്ടാം മണിയും അടിച്ചു.. വാ, ഓടാം.. അല്ലെങ്കില്‍ ഇന്നും തല്ലു കിട്ടും...."

Wednesday, July 22, 2009

ചുവപ്പ്....അര്‍ത്ഥം?


കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴും ചോദിച്ചിരുന്നു, "ഷാജി ചേട്ടന്‍ തിരികെ എത്തിയോ ?"
ഇല്ല.
ആരോ പറയുന്നതു കേട്ടു,
"ഇപ്പോള്‍ ജീവപര്യന്തം എന്നാല്‍ പത്തു പന്ത്രണ്ടു കൊല്ലം കൊണ്ടു തീരുന്നില്ല. മിക്കതും ജീവിതം മുഴുവനും അനുഭവിക്കണം .."

ഒരു കള്ളന്‍ കയറിയ കാര്യം പോലും കേള്‍ക്കാനില്ലാത്ത ആ നാട്ടിലെ അക്കാലത്തെ ഏറ്റവും വലിയ വാര്‍ത്ത ആയിരുന്നു അത്.
ഷാജി ചേട്ടന്‍ ഒരാളെ കൊന്നു.!
എല്ലാവര്‍ക്കും അന്ന് അത് മാത്രമേ പറയാനുണ്ടായിരുന്നുള്ളു.
മനുഷ്യനെ കൊല്ലുന്ന കാര്യം കഥകളില്‍ പോലും കേട്ടിട്ടില്ലാത്ത ഞങ്ങള്‍ കുട്ടികള്‍, അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങളുടെ പൊരുളറിയാതെ ഇരുന്നു.
ഒരു പക്ഷെ, കൊല്ലും കൊലയും നിത്യജീവിതതിന്റെ ഭാഗം പോലെ കാണിക്കുന്ന ഇന്നത്തെ ടി.വി. സംസ്കാരം ആ നാട്ടിലേക്ക് കടന്നു വരാന്‍ പിന്നെയും വര്‍ഷങ്ങള്‍ എടുത്തത്‌ കൊണ്ടായിരിക്കാം..

സ്കൂളിലെയും അയല്‍പക്കത്തെയും കൂട്ടുകാര്‍ക്കും അറിയേണ്ടത് അതു ഒന്നിനെക്കുറിച്ച് മാത്രമായിരുന്നു ...
എവിടെ പോയാലും ഞങ്ങള്‍ക്ക് നേരെയുള്ള ചോദ്യ ശരങ്ങള്‍ ..

ഓര്‍മ്മ വച്ച നാള് മുതലേ അറിയാം ഷാജി ചേട്ടനെ.
എന്നും പറമ്പിലെ പണികള്‍ക്ക് സഹായിക്കാന്‍ എത്തിയിരുന്ന ആള്‍...
ക്രിസ്തുമസ്സിനു പുല്‍ക്കൂടു കെട്ടാന്‍ തന്റെ വീടിന്റെ അടുത്തുള്ള അമ്പലപ്പാറയുടെ മുകളില്‍ നിന്നും ഉണങ്ങിയ ഉണ്ണീശോപ്പുല്ലു പറിച്ചു കൊണ്ടുവന്നിരുന്ന ആള്‍...
ഓണത്തിന് മൂവാണ്ടന്‍ മാവിന്റെ ഉയരമുള്ള കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടിത്തന്നിരുന്ന ആള്‍...
ഞങ്ങള്‍ കുട്ടികള്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന മുയലിന്റെ ഇഷ്ട ഭക്ഷണമായ മുള്ള് മുരിക്കിന്റെ ഇല പറിച്ചു തന്നിരുന്നതും...
കുളത്തില്‍ നിന്നും മീന്‍ പിടിക്കുമ്പോള്‍ ചൂണ്ടയില്‍ കോര്‍ക്കാന്‍ ഞാഞ്ഞൂലിനെയും വിട്ടിലിനെയും പിടിച്ചുത്തന്നിരുന്നതും...
എല്ലാത്തിനും ഞങ്ങള്‍ക്കു ശല്യപ്പെടുത്താന്‍ ഉണ്ടായിരുന്ന ആള്‍....

ആ ദിവസം ഇന്നും ഓര്‍ക്കുന്നു...
സ്കൂളിലേക്ക്‌ പോകുമ്പോള്‍ ഷാജി ചേട്ടന്‍ വീട്ടിലേക്ക്‌ വരുന്നതു കണ്ടതാണ്‌. പറമ്പില്‍ എന്തോ ജോലി ...
ഇടക്കു ബന്ധുക്കള്‍ ആരൊക്കെയോ അന്വോഷിച്ചു വന്നിരുന്നത്രേ .
അയല്‍പ്പക്കത്തെ കുടുംബവുമായി എന്തോ അതിരു തര്‍ക്കവും വഴക്കും.
ആ വഴക്കു പറഞ്ഞു തീര്‍ക്കാന്‍ കൂട്ടിക്കൊണ്ടു പോയതായിരുന്നു .
സ്കൂള്‍ വിട്ടു വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ അറിഞ്ഞു
- ഷാജി ചേട്ടന്‍ ഒരാളെ കൊന്നു !! .

കൊല്ലുക എന്നതു പാപം ആണെന്നു മാത്രം അറിഞ്ഞിരുന്ന പ്രായം.
സംശയങ്ങള്‍ ചോദിച്ചപ്പോളൊക്കെ അതു നിങ്ങള്‍ കുട്ടികള്‍ അറിയേണ്ട കാര്യമല്ലെന്ന മറുപടി .
ദു: സ്വപ്‌നങ്ങള്‍ കണ്ടു ഞെട്ടി എഴുന്നേറ്റ രാത്രികള്‍
പിന്നെ ആരൊക്കെയോ പറഞ്ഞറിഞ്ഞു....
കുറച്ചു ദിവസം ഒളിവിലായതിനു ശേഷം പോലിസിനു പിടികൊടുത്തു ...
ഇപ്പോള്‍ ജയിലില്‍.. വാര്‍ത്തകള്‍ പിന്നെയും നീണ്ടു.
ഒരിക്കല്‍ ചാച്ചന്‍ കാണാന്‍ പോയതു ഓര്‍ക്കുന്നു.
പിന്നീടു എപ്പോളോ പതിയെ മറന്നു തുടങ്ങി....

അന്നൊരു അവധി ദിവസം...
മുറ്റത്തു വന്നു നില്‍ക്കുന്ന ആളെക്കണ്ടു പേടിയോടെ അകത്തേക്കു ഓടി ചാച്ചനോടു പറഞ്ഞതു ഓര്‍ക്കുന്നു.
"മുന്‍വശത്തു ഷാജി ചേട്ടന്‍ വന്നു നില്‍ക്കുന്നു"
പരോളില്‍ നാട്ടില്‍ വന്നിട്ടുണ്ടെന്നു ആരോ പറഞ്ഞു കേട്ടിരുന്നു.
അവരു രണ്ടു പേരും സംസാരിക്കുന്നതു അകത്തു മാറി ജനലിലൂടെ നോക്കി നിന്നു.
എപ്പോളോ ആ കണ്ണുകളില്‍ നോട്ടം ചെന്നു.
"ജയിലിലുള്ള എല്ലാവരുടെയും കണ്ണുകള്‍ ഇങ്ങനെ ചുവന്നിരിക്കുമോ"
അതായിരുന്നു മനസ്സിലൂടെ കടന്നു പോയ ചിന്ത.
എറെ നേരം കഴിഞ്ഞു കാപ്പി എല്ലാം കുടിച്ചു തിരിച്ചു പോയി.
അരികില്‍ പോകാന്‍ ഭയന്ന്... ഒന്നു മുഖം പോലും കൊടുക്കാതെ എല്ലാം നോക്കി ദൂരെ എവിടെയോ നിന്നു ഞാന്‍.

പിന്നെയുള്ള ഓര്‍മ്മ ചാച്ചന്റെ വാക്കുകളാണ്‌.
"ഒരു നിമിഷത്തെ ആവേശത്തിന്റെ പേരില്‍ ചെയ്തു പോയ ഒരു വലിയ തെറ്റു്‌.
ഒരു ഇരുപതു വയസ്സുകാരന്റെ അവിവേകം. "
ഒരു ജീവിതം ജീവിച്ചു തീര്‍ന്നാലും അതു തിരുത്താന്‍ പറ്റില്ല എന്ന തിരിച്ചറിവ്
എല്ലാം ഒരു ഏറ്റു പറച്ചിലായിരുന്നുവോ?..
അന്നാണു അവസ്സാനമായി കണ്ടത്.
ആ ദിവസത്തിനു ശേഷം പിന്നീടൊരിക്കലും ഞാന്‍ ഉറക്കത്തില്‍ ഞെട്ടിയിട്ടില്ല.

ഒരു കുട്ടിയുടെ മനസ്സിനുമപ്പുറം, ആ കണ്ണിലെ ചുവപ്പു്‌ എന്തായിരുന്നുവെന്നു തിരിച്ചറിയാന്‍ ഒരുപാടു സമയവും എടുത്തില്ല.

വര്‍ഷങ്ങള്‍ക്ക് വേഗത കൂടി..
മാറി മാറി വരുന്ന സര്‍ക്കാരുകളില്‍ ഏതെങ്കിലും ഒന്നു ഒരിക്കല്‍ കനിയുമായിരിക്കാം.
ഇരുമ്പഴികളില്‍ നിന്നും ഒരിക്കല്‍ മോചിക്കപ്പെടുമെന്ന പ്രതീക്ഷ ഇപ്പോഴും ഉണ്ടായിരിക്കാം...
ആ കണ്ണുകളില്‍ ചുവപ്പും ഉണ്ടായിരിക്കാം.....

Sunday, July 5, 2009

ഓര്‍മ്മയിലെ സൗരഭ്യങ്ങള്‍‌...


ദിവസം രാവിലെ ഉണരുമ്പോളേ അറിയാം പ്രകൃതിയില്‍ നിറഞ്ഞു നില്‍്ക്കുന്ന സൗരഭ്യം...
കാപ്പികള്‍ പൂക്കുന്ന ദിനം.....
ഭൂമി മുഴുവന്‍് അതിന്റെ പരിമളം നിറഞ്ഞു നില്‍ക്കുകയാണെന്ന് തോന്നും.
എല്ലാ കാപ്പിച്ചെടികളും പൂക്കുന്നതു ഒരേ ദിവസമാണ്.
ആ ദിവസം എല്ലാ ചെടികളും ഒരുമിച്ചെങ്ങനെ പൂക്കുന്നു എന്ന ചിന്ത അന്നും ഇന്നും കൗതുകം ഉണര്‍ത്താറുണ്ട്.
സ്കൂളിലേക്കുള്ള വഴിയേ പൂക്കള്‍ പറിച്ചു കൈ നിറയെയും ബാഗിലും കൂട്ടി വക്കും.
അതിന്റെ മണം ഒരിക്കലും മായരുതേ എന്ന് ആഗ്രഹിക്കും.
വൈകിട്ട് ആകുമ്പോഴേക്കും സൗരഭ്യം കുറഞ്ഞു തുടങ്ങും.
പിറ്റേന്ന് രാവിലെ ആകുമ്പോഴേക്കും പൂക്കള്‍ കൊഴിഞ്ഞു തുടങ്ങും. ഒറ്റ ദിവസ്സമാണ്‌ ആയുസ്സ്‌.
അതിനുള്ളില്‍ ഭൂമിയെ സ്വന്തം പരിമളത്താല്‍് സൗരഭ്യവതിയാക്കി മടക്കം....

കശുമാവുകള്‍് അവിടെ കുറവാണെങ്കിലും വീടുകള്‍ തോറും ഒന്നോ രണ്ടോ മരങ്ങള്‍ കാണാറുണ്ട്.
മുറ്റത്തു കൂട്ടുന്ന തീയില്‍ കശുവണ്ടികള്‍ ചുട്ടു തിന്നുന്നത്‌ ആ നാളുകളിലെ വല്യ സന്തോഷങ്ങളില്‍ ഒന്നായിരുന്നു.
അതിന്റെ കറ പറ്റി മുഖത്ത് ഉണ്ടാകാറുള്ള പാടുകള്‍ പതിവായിരുന്നു.
എന്തെന്ന് അറിയില്ല മുതിര്‍ന്നവര്‍ പറയുമായിരുന്നു മഴ പെയ്തു കഴിയുമ്പോഴാണ് കശുവണ്ടി ചുടേണ്ടതെന്നു്‌.
വേനലിനൊടുവില്‍് മഴ പെയ്യുന്ന ദിവസം.
ഉണങ്ങിയ മണ്ണില്‍ പുതുമഴ പെയ്യൂമ്പോള്‍ ഉണരുന്ന സൗരഭ്യം.
മഴ പാറി..നനഞ്ഞ ഭൂമിയും പുതുമഴയുടെ ലഹരി പിടിപ്പിക്കുന്ന സുഗന്ധവും പിന്നെ ഓരോ വീടുകളില്‍ നിന്നും കശുവണ്ടി ചുടുമ്പോള്‍ പടരുന്ന കൊതി പിടിപ്പിക്കുന്ന മണവും.
രണ്ടും ഇട കലര്‍ന്നു ഒന്നായി വായുവില്‍ പടര്‍ന്ന്‌...

കുരുമുളകു പാകമായി വിളവെടുക്കുന്ന മാസം.
സഹായത്തിനു എത്തിയിരുന്ന എട്ടു പത്തു ജോലിക്കാര്‍.
പഴയ കൈലിമുണ്ടുകള്‍ കെട്ടി പുറത്തു തൂക്കിയ സഞ്ചികളുമായി കൊടികള്‍ തോറും ഏണി വച്ചു കയറി... രാവിലെ മുതല്‍ മുളകു പറിക്കല്‍....
ആരെങ്കിലും ഒരാള്‍ അതു ചുമന്നു അടുക്കള വശത്തെ തിണ്ണയില്‍ കൂട്ടൂം.
മൂന്നു മണിയോടെ എല്ലാവരും പറമ്പില്‍ നിന്നും തിരികെ.
പിന്നെ മുളകു മെതിക്കല്‍.
ആദ്യം കൂട്ടിയിട്ടിക്കുന്ന മുളകെല്ലാം നിരത്തി അതിനു മുകളിലൂടെ അപ്പോള്‍ പാടുന്ന ഒരു പാട്ടിനൊപ്പിച്ച് ഒരുമിച്ചുള്ള ചുവടു വയ്ക്കല്‍.
പിന്നെ ഉതിര്‍ന്ന മുളക് ചണ്ടിയില്‍ നിന്നും വേര്‍തിരിച്ചു മാറ്റി, മിച്ചമുള്ളവയ്ക്കായി ചണ്ടി കൂട്ടി ഇട്ടുള്ള മെതിക്കല്‍.
പരിസരം നിറയുന്ന പച്ച കുരുമുളകിന്റെ സുഗന്ധം...

സ്കൂളിലെക്കു ഒന്നര കിലോമീറ്ററോളം നടക്കണം.
പോകുന്നതും വരുന്നതും ആ ഭാഗത്തു നിന്നും ഉള്ള എല്ലാവരോടും ഒപ്പം ഒരു സൈന്യമായിട്ടു്‌.
കുറെ കാത്തു നിന്നിട്ടും എത്താതേ വരുന്നവര്‍ക്കായി, മുന്‍പേ പറഞ്ഞു വച്ചിരിക്കുന്ന സ്ഥലത്തു ഒരു ഇലയും അതിന്റെ മേലൊരു കല്ലും വച്ചു, കാത്തു നില്‍പ്പിനു ശേഷം നടന്നു എന്ന് അടയാളം കൊടുത്തിരുന്ന ദിനങ്ങള്‍.
ദിവസത്തിനൊടുവില്‍ അന്നത്തെ ഓട്ടത്തിന്റെയും കളിയുടെയും ഭാഗമായി ഒരു മുറിവോ പരുക്കോ ഇല്ലാതെ തിരിച്ചു പോയിരുന്ന ദിനങ്ങള്‍ ചുരുക്കം.
എല്ലാ മുറിവുകള്‍ക്കും ഒരേ ഒരു മരുന്ന്...
കമ്മ്യൂണിസ്റ്റു പച്ചയുടെ തളിരിലകള്‍ ഞരടി മുറിവില്‍ ഇറ്റിക്കുന്ന നീരും, അതിന്റെ മെലേ വയ്ക്കാന്‍ തൈ തെങ്ങിന്റെ പോളയില്‍ നിന്നും ചുരണ്ടിയെടുക്കുന്ന പൊടിയും.
മുറിവും കൈകളും പിന്നെ ഇട്ടിരിക്കുന്ന ഉടുപ്പും എല്ലാം അതിന്റെ സൗരഭ്യത്തില്‍....

Sunday, June 21, 2009

ചില പര്യായങ്ങള്‍... സ്നേഹത്തിന്റെ

പിതാക്കന്മാര്‍ക്കായി ഒരു ദിനം...

ഈ നാടിന്‍റെ വളരെ കുറച്ചു ശീലങ്ങളെ നല്ലതെന്ന് തോന്നാറുള്ളൂ. അതിലൊന്നാണ് ഇത്. മദേഴ്സ് ഡേ, ഫാദേഴ്സ് ഡേ... അങ്ങനെ എപ്പോളും കൂടെ ഉള്ളത് കൊണ്ടു നമ്മള്‍ മറക്കാന്‍ ഇടയുള്ള ബന്ധങ്ങളുടെ പ്രത്യേകത ഓര്‍മ്മിപ്പിക്കുന്ന ചില ദിനങ്ങള്‍. ഒരു പക്ഷെ ഇതും ചില കുത്തക മുതലാളി കമ്പനികളുടെ തന്ത്രം ആയിരിക്കാം. ഈ ദിനങ്ങളുടെ പേരില്‍ മാത്രം നടന്നു പോകുന്ന കച്ചവടം ആയിരിക്കാം ലക്ഷ്യം. എങ്കിലും മാസങ്ങള്‍ക്കു മുമ്പ് ചിക്കന്‍ പോക്സ് പിടിച്ചു തളര്‍ന്നു കിടന്നിരുന്ന ഒരു ദിവസം മൂന്ന് വയസ്സുകാരന്‍ മകന്‍ ഒരു കെട്ട് പൂക്കളും ആയി വന്നു "ഹാപ്പി മദേഴ്സ് ഡേ.." എന്ന് പറഞ്ഞപ്പോള്‍ മനസ്സു നിറയുക തന്നെ ചെയ്തു.

ഓര്‍ക്കുന്നത് ആ ദിവസങ്ങള്‍ ആണ്.. ഒരുപാടു അസൌകര്യങ്ങളിലും മക്കളെ ഒന്നും അറിയിക്കാതെ വളര്‍ത്തിയ ഒരു പിതാവിനെയാണ്...

രാത്രിയില്‍ ഒരു അസുഖം വന്നാല്‍, അടുത്തെങ്ങും ഒരു വാഹന സൌകര്യം പോലും ഇല്ലാത്ത ആ ദിവസങ്ങളില്‍ മക്കളെ തോളിലെടുത്തു ആശുപത്രി വരെ ഓടുന്നതും....

മൂന്നുമാസത്തോളം ദിവസവും പഠിപ്പിച്ചിട്ടും കൈ വിട്ടു നീന്താന്‍ പേടിയുള്ള എന്നെ ഒരു ദിവസം ബലമായി എടുത്തു കുളത്തിലേക്കിട്ടു. മുങ്ങി താഴുന്നതിനിടയിലും കേട്ടു മമ്മിയുടെ കൊച്ചിനെ പിടിച്ചു കയറ്റെന്ന നിലവിളിയും അതിനുള്ള ശക്തമായ ഒരു മറുപടിയും..." ഞാന്‍ അവളുടെ അപ്പനാണെങ്കില്‍ അവളെ നോക്കാനും എനിക്കറിയാം". ആ ഉറപ്പിന്മേല്‍ അന്ന് ആദ്യമായി ഞാന്‍ കൈകള്‍ വിട്ടു നീന്തിയതും...

ഡിഗ്രിക്ക് ശേഷം തുടര്‍ന്നുള്ള പഠനത്തിന്‌ തിരഞ്ഞെടുത്തത്‌ തമിഴ് നാട്ടിലുള്ള ഒരു കോളേജ്. അഡ്മിഷനും ശരിയായി ഇരിക്കുന്ന ഒരു ദിവസം " മോള്‍ക്ക്‌ അവിടെ തന്നെ പഠിക്കണമെന്ന് നിര്‍ബന്ധമാണോ? കേരളത്തില്‍ ഏതെങ്കിലും കോളേജ് നോക്കാമോ. ഇതു കുറെ ദൂരമല്ലേ ?" എന്ന വേവലാതിയോടെ ഉള്ള ചോദ്യവും...

ജോലി അന്വോഷിക്കലും ജോലി ചെയ്യലുമൊക്കെയായി ചെന്നൈയില്‍ ആയിരുന്ന ദിവസങ്ങള്‍. ഒരു രാവിലെ പേയിംഗ് ഗസ്റ്റ്‌ ആയി താമസിച്ചിരുന്ന വീട്ടിലേക്കൊരു ഫോണ്‍ . എന്തേ ഇത്ര രാവിലെ എന്ന് ചോദിച്ചപ്പോള്‍ മോള്‍ക്ക്‌ സുഖമല്ലേ എന്നറിയാനാണെന്ന് മറുപടി. പിന്നെ മമ്മി പറഞ്ഞറിഞ്ഞു, എന്തോ സ്വപ്നം കണ്ടു 5 മണിക്ക് ഉറക്കം ഉണര്‍ന്നു ഫോണ്‍ ചെയ്യാന്‍ തുടങ്ങിയതും 7 മണി വരെ പിടിച്ചുവച്ചതും.....

വീട്ടിലെ വാശിക്കാരിയായ മകളുടെ കല്യാണം ഉറച്ച ദിവസം, മകളെ വിവാഹം കഴിക്കാന്‍ പോകുന്ന ആളെ മാറ്റി നിര്‍ത്തി " ഇത്തിരി ശുണ്ഠി ഉണ്ടെങ്കിലും അവളൊരു പാവമാണെന്ന്" ഒരു മുന്‍‌കൂര്‍ ജാമ്യവും...

ഈ നാട്ടിലേക്കു വരുന്നതിനു മുന്പേ യാത്ര പറഞ്ഞു പിരിഞ്ഞ ദിവസം..വീണ്ടും കണ്ടു പണ്ടു പഠനത്തിനായി അന്യ നാട്ടിലേക്കു പോയപ്പോള്‍ കണ്ട അതേ വേവലാതി ആ കണ്ണുകളില്‍.....

*************************

ചിക്കന്‍ പോക്സ്‌ പിടിച്ചു കിടന്ന ദിവസങ്ങളില്‍ മകന് വരണ്ടല്ലോ എന്ന ചിന്തയില്‍ ഒരാഴ്ചയോളം അവനെ അടുപ്പിച്ചില്ല. ആ പത്തു ദിവസങ്ങള്‍ കൊണ്ടു മൂന്നു വര്‍ഷത്തില്‍ മുഴുവനായി വാങ്ങിയതിലും കളിപ്പാട്ടങ്ങളും മിഠായികളും പിന്നെ അവന്‍ ചോദിച്ചതെല്ലാം അവന്റെ അപ്പ ചെയ്തു കൊടുത്തു. എന്തേ എന്ന് ചോദിച്ചാല്‍ ഉത്തരം "അവന്‍ കുഞ്ഞല്ലേ..അമ്മയുടെ സ്നേഹം അവന് ഒത്തിരി മിസ്സ്‌ ആകരുത്" എന്ന്...

*************************

തലമുറകള്‍ മാറിയാലും ചുറ്റുപാടുകള്‍ മാറിയാലും, മാറാതെ നില്ക്കുന്ന സ്നേഹം..... പ്രകടിപ്പിക്കുന്ന രീതികള്‍ക്ക് മാത്രം വ്യത്യാസം..ഞാന്‍ അറിയുന്നതും അറിയാത്തതുമായ എല്ലാ പിതാക്കന്മാര്‍ക്കും വേണ്ടി..

Tuesday, June 16, 2009

വിങ്ങുന്ന ദിനങ്ങള്‍...

അവനെ വിട്ടിട്ടു്‌ തിരിച്ചു നടന്നപ്പോള്‍ ഇന്നവന്‍ കരഞ്ഞില്ലല്ലോ എന്ന സമാധാനമായിരുന്നു.

പുതിയ ക്ലാസ്സിലേക്കു മാറ്റിയ അന്നു മുതല്‍ തുടങ്ങിയതാണ്‌ പിരിയുന്ന സമയത്തുള്ള കരച്ചില്‍.

തിരിഞ്ഞു നോക്കാന്‍ ഭയം ആയിരുന്നു. എങ്ങാനും അവന്‍ കരഞ്ഞു പോയെങ്കിലൊ എന്ന പേടി.. പക്ഷെ അറിഞ്ഞു അവന്‍ പുറകെ എത്തിയെന്ന്.

മുട്ടുകുത്തി അടുത്ത് ഇരുന്നതും അവന്‍ കെട്ടിപ്പിടിച്ചു. അവന്‍ ചിരിക്കുന്നുണ്ടായിരുന്നു. "അമ്മേ, ഞാന്‍ ഫ്രെണ്ട്സിന്റെ കൂടെ കളര്‍ ചെയ്യാന്‍ പോകുന്നു" എന്ന് അവിടെയിരുന്ന കൂട്ടുകാരെ ചൂണ്ടി കാണിച്ചു അവന്‍ പറഞ്ഞു. എങ്കിലും ആ കുഞ്ഞിക്കണ്ണുകള്‍് നനഞ്ഞിരിക്കുന്നത് ഞാന്‍ അറിഞ്ഞു. കെട്ടിപ്പിടിച്ചവന്‍ ഉമ്മകള്‍ തന്നു. ഒന്നും മിണ്ടാതെ ഞാന്‍ ഇരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ ഇന്നലത്തെ പോലെ അവന്‍ കരഞ്ഞു പോകുമോ എന്ന പേടി. ഒന്‍പതു മണിക്കു എത്തേണ്ട മീറ്റിംഗിനു താമസിക്കുന്നു എന്നതു അറിയുന്നുണ്ടായിരുന്നു. പതിയെ അവനെ അടര്‍ത്തി മാറ്റി ടീച്ചറിന്റെ കൈയില്‍ ഏല്‍പ്പിച്ചിട്ട് പറഞ്ഞു "മോനും പോയി കളര്‍ ചെയ്തോളു" എന്ന്. ഒന്നും മിണ്ടാതെ അവന്‍ നോക്കി നിന്നു. തിരിഞ്ഞു നടന്നതും എത്ര ശ്രമിച്ചിട്ടും കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല.....

വൈകുന്നേരങ്ങളില്‍ അന്നു വരച്ച ഒരു പടമോ അല്ലെങ്കില്‍ കളറു ചെയ്ത പേപ്പറോ, എന്തെങ്കിലും ആയി അവന്‍ കാത്തു നില്പ്പുണ്ടായിരിക്കും. പോകുന്ന വഴിയെ അന്നു പഠിച്ച പാട്ടുകളും കഥകളും അവന്‍ പറഞ്ഞു കേള്‍പ്പിക്കും. അവന്‍ എത്ര വളര്‍ന്നുപോയി എന്ന ചിന്തയോടെ എല്ലാം കേട്ടിരിക്കും. മനസ്സില്‍ ആശ്വസിക്കും അവന്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയത് നന്നായല്ലോ എന്ന്. അവന്‍ മൂന്നു വയസ്സിലെ എല്ലാം പഠിക്കുന്നുവല്ലോ എന്ന്. ചിലപ്പോള്‍ അതൊരു സ്വയം ന്യായീകരണവും ആകാം. അവനോടു ചെയ്യുന്നത് തെറ്റോ ശരിയോ എന്നത് പലപ്പോഴും മനസ്സില്‍ വരുന്നൊരു ചോദ്യമാണ്.

കഴിഞ്ഞ ദിവസം അവന്‍ ചോദിച്ചു ഇനി എന്നാണ് നാട്ടില്‍ പോകുന്നതെന്ന്. "എന്തിനാ മോനേ" എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു അവന് ഓട്ടോറിക്ഷയില്‍ കയറണമെന്ന്. ജനുവരിയിലാണ് നാട്ടില്‍ പോയി തിരികെ വന്നത്. അവന് നാട് ഒരുപാടു മിസ്സ്‌ ചെയ്യുന്നത് ഞാന്‍ അറിയുന്നു. മാറ്റമില്ലാത്തത് എന്റെ ഉത്തരത്തിനു മാത്രം.

"നമുക്കു അടുത്ത കൊല്ലം പോകാം മോനേ"

അവന്‍ മുയലായും അമ്മ കുരങ്ങായും അഭിനയിക്കുന്ന കഥ പറയുന്ന നേരവും കഴിഞ്ഞു . അവന്‍ ഉറങ്ങി. നാളെ എങ്കിലും ആ കുഞ്ഞിക്കണ്ണുകള്‍് നനയാന്‍ ഇടയാവല്ലേ എന്ന പ്രാര്‍ത്ഥനകളോടെ ഞാനും..

Friday, June 12, 2009

സുഗന്ധം പരത്തുന്ന നാട്....


മുരിക്കാശ്ശേരി....

ഓര്‍മ്മകളുടെ തുടക്കവും ഒടുക്കവും അവിടെയാണ്..

ചിലപ്പോള്‍ ഓര്‍ക്കും ഇപ്പോള്‍ ജീവിക്കുന്ന ഈ നാട് പലതും തരുന്നു. പക്ഷെ നനവുള്ള ഓര്‍ത്തിരിക്കുന്ന ഓര്‍മ്മകള്‍ മാത്രം തരുന്നില്ല എന്ന്. ഒരു പക്ഷെ ഞാന്‍ അറിയാതെ പോകുന്നതും ആയിരിക്കാം. ഇനിയൊരിക്കല്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നത്തെ ദിനചര്യകളും ഓര്‍മ്മകളുടെ ഭാഗം ആയേക്കാം.

മലകളാല്‍ ചുറ്റപ്പെട്ട ഒരു നാട്. അവിടെ ജീവിച്ചിരുന്ന ദിനങ്ങള്‍. അതാണിപ്പോള്‍ ഓര്‍മ്മകള്‍. മനസ്സില്‍ നിറയുന്നത് നനുത്ത തണുപ്പാണ്. നിറഞ്ഞ പച്ചപ്പ്‌. തണുപ്പ് മാസങ്ങളില്‍ അരിച്ചിറങ്ങുന്ന കോടമഞ്ഞ്. സുഗന്ധം പരത്തുന്ന കുരുമുളക് തോട്ടങ്ങളും ഏലക്കാടുകളും കാപ്പിപ്പാടങ്ങളും. നന്മ നിറഞ്ഞ കുറെയേറെ മനുഷ്യര്‍. കൃഷി മാത്രം ജീവിത ഉപാധിയായിട്ടുള്ള, ഭൂമിയെ പ്രണയിച്ചു ജീവിക്കുന്നവര്‍. നഷ്ട്ടപ്പെട്ടു പോയ ബന്ധങ്ങള്‍. പിന്നെയും നഷ്ടപ്പെടാതെ നില്‍‌ക്കുന്ന അതിന്റെ ഊഷ്മളത. ഇപ്പോള്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീട്ടിലേക്ക് വിളിക്കുന്ന ഫോണ്‍ സംഭാഷങ്ങളില്‍ ഒതുക്കേണ്ടി വരുന്നു നാട്ടിലെ വിശേഷങ്ങള്‍...

ഡിഗ്രിക്ക് പഠിക്കുമ്പോളാണ് ആദ്യമായി ആ നാട്ടില്‍ നിന്നും മാറി നിന്നത്. അഞ്ചു മണിക്കൂര്‍ നീളുന്ന യാത്ര. ഒരിക്കല്‍ ഒരു അവധിക്കൊടുവില്‍ ബസ്സ് ലേറ്റ് ആയി കോളേജ് ഇരിക്കുന്ന നഗരത്തില്‍ ചെന്നപ്പോള്‍ സമയം വൈകിട്ട് 6 കഴിഞ്ഞു . അന്നാണു ആദ്യമായി മറ്റൊരു തരം ആള്‍ക്കാരെ കാണുന്നത്. ഇരുള്‍ വീഴുമ്പോള്‍ മുഖംമൂടി മാറ്റി പുറത്തിറങ്ങുന്നവര്‍. രാത്രി 9 കഴിഞ്ഞും നാട്ടില്‍ ബസ്സ് ഇറങ്ങിയാല്‍ "എന്തെ കുട്ടി ഇത്ര താമസിച്ചു എത്തുന്നത്‌ " എന്ന സ്നേഹം നിറഞ്ഞ അന്വേഷണത്തിന് പകരമായി അന്ന് കേട്ടത് മനസ്സു മുറിപ്പെടുത്തുന്ന ചോദ്യങ്ങള്‍. എങ്ങനെയോ ഹോസ്റ്റലില്‍ എത്തി പെട്ടത് ഓര്‍ക്കുന്നു.

പതിയെ പതിയെ ഇതാണ് ലോകം എന്ന തിരിച്ചറിവിലേക്ക് വളരുക ആയിരുന്നു. എങ്കിലും നാടു മാത്രം ബാഹ്യലോകത്തിന്റെ കറ പറ്റാത്ത ഒരു ഒറ്റപ്പെട്ട തുരുത്ത് പോലെ മനസ്സില്‍ പ്രകാശിച്ചു നിന്നു. ഒരുപാടു മനസ്സു മടുക്കുമ്പോള്‍ ഓടി ചെല്ലാനൊരു ഇടം. നന്മകള്‍ ലോകത്തിനു നഷ്ടമായിട്ടില്ല എന്ന തിരിച്ചറിവില്‍ പ്രകാശം നിറയുന്ന മനസ്സോടെ മടക്ക യാത്രകള്‍.

ഇതു ശംഖു പുഷ്പങ്ങളും കാക്കപ്പൂവുകളും ഒരുപാടു വിരിയുന്ന....വീശുന്ന കാറ്റില്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ മണം പേറുന്ന....മനസ്സിലെ നന്മകള്‍ പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടു പോകാതിരിക്കാന്‍ പ്രേരിപ്പിക്കുന്ന ആ ഗ്രാമത്തിന്....

Wednesday, June 10, 2009

ഒരുനാള്‍ ഈ വഴി.......

ഒരിക്കലും ഓര്‍ത്തിട്ടില്ല ഞാന്‍ എന്നെങ്കിലും ഒരു ബ്ലോഗ് എഴുതുമെന്ന് . എപ്പോളോ കുക്കിംഗ്‌ ബ്ലോഗ്സ് കണ്ടു അത് പോലെ ഒന്നു തുടങ്ങണമെന്ന് ഓര്‍ത്തിട്ടുണ്ട്. ഒരിക്കല്‍ പോലും എന്തെങ്കിലും ഒന്നു ഉണ്ടാക്കി ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ മാത്രം ക്ഷമ ഉണ്ടായിട്ടില്ല.

ഇന്നലെ രാത്രി പനി ആയിരുന്നു. ഇടയ്ക്ക് കണ്ണ് തുറന്നപ്പോള്‍ ചെറുപ്പത്തില്‍ പനി വരുമ്പോള്‍ മമ്മി ഉണ്ടാക്കി അടുത്ത് വയ്ക്കുമായിരുന്ന കട്ടന്‍ കാപ്പി ഓര്‍മ്മ വന്നു. പനി പിടിച്ചു ഉറങ്ങുന്ന കൊച്ചിന് രാത്രി വെറും വെള്ളം കൊടുക്കരുതല്ലോ. ഉറക്കത്തില്‍ നിന്നും പനി വിട്ടു മാറുന്ന ചില സമയങ്ങളില്‍ ദേഹമെല്ലാം വിയര്‍ത്തു ചാടി എഴുനേല്‍ക്കും. എന്നിട്ട് ഒരുപാടു സ്നേഹവും അതിലേറെ മധുരവും ഉള്ള കാപ്പി എടുത്തു കുടിക്കും. അതിലും മധുരമുള്ള എന്തെങ്ങിലും ഞാന്‍ വേറെ കുടിച്ചിട്ടുട്ടോ? ഓര്‍മ്മയില്‍ എങ്ങും ഇല്ല. ഉറക്കം വരാതെ കിടന്നപ്പോള്‍ എന്തൊക്കെയോ വീണ്ടും ഓര്‍ത്തു.

രാവിലെകളില്‍ മൂടി പുതച്ചു ഉറങ്ങുമ്പോള്‍ " മോളെ തണുക്കുന്നോ, മുറ്റത്ത്‌ തീ ഇട്ടിട്ടുണ്ട്. തീ കായാന്‍ വരുന്നോ" എന്ന ഒരു ചോദ്യം ഓര്‍മ്മ വന്നു. ചാച്ചന്‍!!! പാതി ഉറക്കത്തില്‍ ഞാനും ചേട്ടായിയും പിന്നെ അനിയനും കൂടെ പുതപ്പും വാരി പുതച്ചു മുറ്റത്തിന്റെ മൂലയില്‍ തലേ ദിവസം അടിച്ച് കൂട്ടിയ കരിയിലകള്‍ക്ക് തീ കൊടുത്തിരിക്കുന്ന ആ അടുപ്പിന്റെ മുന്‍പില്‍ പോയിരിക്കും. ഓരോ കൊരണ്ടിയും എടുത്തിട്ടു്‌. ഞാന്‍ ആളി കത്തുന്ന ആ തീയിലേക്ക് നോക്കി ഇരിക്കുമായിരുന്നു. അതില്‍ വിരിയുന്ന വര്‍ണ്ണങ്ങളിലേക്ക്. ചിന്തകള്‍ കാടു കയറി. വീണ്ടും എപ്പോളോ ഉറങ്ങി.

രാവിലെ എഴുനേറ്റപ്പോള്‍ വീണ്ടും പനി. ഇന്നു ലീവ് എടുത്തു. അങ്ങനെ ആദ്യമായി എന്തോ എഴുതി. ഇനിയും ഒന്നു എഴുതുമോ എന്നത് പോലും അറിയില്ല. എങ്കിലും ഒരുനാള്‍ ഞാനും ഈ വഴി വന്നിരുന്നു എന്നൊരു ഓര്‍മ്മക്ക്....